Home Entertainment പര്‍വതാരോഹകര്‍ പുറന്തള്ളുന്ന രോഗാണുക്കള്‍ എവറസ്റ്റില്‍ നൂറ്റാണ്ടുകളോളം കിടക്കുമെന്ന് ഗവേഷകര്‍

പര്‍വതാരോഹകര്‍ പുറന്തള്ളുന്ന രോഗാണുക്കള്‍ എവറസ്റ്റില്‍ നൂറ്റാണ്ടുകളോളം കിടക്കുമെന്ന് ഗവേഷകര്‍

എവറസ്റ്റിലെത്തുന്ന പര്‍വതാരോഹകര്‍ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുമ്പോള്‍ പുറന്തള്ളുന്ന രോഗാണുക്കള്‍ മഞ്ഞില്‍ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുമെന്നു പഠനം നടത്തിയ ഗവേഷകര്‍

വറസ്റ്റ് കീഴടക്കുക എന്നത് ഏതൊരു പര്‍വതാരോഹകന്റെയും സ്വപ്‌നമാണ്. വര്‍ഷം തോറും നിരവധി സാഹസികര്‍ എവറസ്റ്റിനെ കീഴടക്കാനെത്തുന്നു. ചിലര്‍ പരാജിതരായി മടങ്ങുന്നു. മറ്റു ചിലര്‍ ലോകത്തിന്റെ തലപ്പത്തെത്തി വിജയം കാണുന്നു. അടുത്തിടെ ശാസ്ത്രജ്ഞര്‍ എവറസ്റ്റില്‍ നടത്തിയ ചില പഠനങ്ങള്‍ പര്‍വതാരോഹകര്‍ എവറസ്റ്റില്‍ പുറന്തള്ളുന്ന രോഗാണുക്കളെക്കുറിച്ചായിരുന്നു. ലോകമെങ്ങുമുള്ള രോഗാണുക്കള്‍ ഉറങ്ങിക്കിടക്കുന്ന കൊടുമുടിയാണ് എവറസ്റ്റ് എന്ന് ഗവേഷകര്‍ പറയുന്നു.

എവറസ്റ്റിലെത്തുന്ന പര്‍വതാരോഹകര്‍ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുമ്പോള്‍ പുറന്തള്ളുന്ന രോഗാണുക്കള്‍ മഞ്ഞില്‍ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുമെന്നാണു പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ പ്രതികൂലവും അതികഠിനവുമായ സാഹചര്യങ്ങളെ ചെറുക്കാനും അതിജീവിക്കാനും രോഗാണുക്കള്‍ക്കു കഴിയും. നൂറ്റാണ്ടുകളോളം പ്രതലത്തില്‍ ഉറങ്ങിക്കിടക്കാനും സൂഷ്മാണുക്കള്‍ക്കു കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു.

എവറസ്റ്റിലെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ക്കിടയില്‍ പര്‍വതങ്ങളില്‍നിന്നു വേര്‍തിരിച്ചെടുത്ത ബാക്ടീരിയകളെയും ഫംഗസുകളെയുമാണു ഗവേഷകര്‍ പഠനവിധേയമാക്കിയത്. അവയില്‍ ഭൂരിഭാഗവും നിഷ്‌ക്രിയമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളില്‍ എത്തുന്ന രോഗാണുക്കള്‍ എങ്ങനെ സജീവമായി നിലകൊള്ളുന്നു എന്നതിനെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്.

ജീന്‍ സീക്വന്‍സിങ് എന്ന അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റില്‍നിന്നു ശേഖരിച്ച മണ്ണ് വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. പര്‍വതാരോഹണത്തിനെത്തിയവര്‍ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കള്‍ എവറസ്റ്റിന്റെ അതിരൂക്ഷമായ കാലവാസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള കഴിവു വികസിപ്പിച്ചെന്നും അതിജീവനത്തിനുള്ള ശേഷി നേടിയതായും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ചില രോഗാണുക്കള്‍ പരിണാമം പ്രാപിച്ചതായും ഗവേഷസംഘം കണ്ടെത്തി. ഇതു സംബന്ധിച്ച ലേഖനങ്ങള്‍ ആര്‍ട്ടിക്, അന്റാര്‍ട്ടിക്, ആല്‍പൈന്‍ റിസെര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.