പുതുവല്‍സര ഡിജെ പാര്‍ട്ടികള്‍ക്ക് കേരളത്തിലെത്തിച്ച മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടി

aluva drug caught

കൊച്ചി: എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. എക്സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന്‍ (20) എന്നിവര്‍ അറസ്റ്റിലായി. നിസാമുദ്ദീന്‍ മംഗളാ എക്സപ്രസില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ട്രെയ്നില്‍ കയറിയത്. പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കി കടത്തിക്കൊണ്ടു വരികയായിരുന്നു മയക്കു മരുന്ന്.

ഇത്തരം വ്യാപരം നടക്കുന്നതായി കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വിവരം ലഭിച്ചിരുന്നുവെന്ന് എക്സൈസ് ഇന്റലിജന്‍സ് ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ കേസിന്റെ തുടര്‍ച്ചയായി അന്വേഷണം നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഹരിയുമായി ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെ അയ്യപ്പ ഭക്തരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറുകയായിരുന്നു. ആലുവ ആര്‍പിഎഫിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. പിടിയിലായ സംഘത്തില്‍നിന്ന് ഡല്‍ഹി ഫരീദാബാദില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് കണ്ടെടുത്തു.

സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്. ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ പോലും മാനസിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകുന്ന ശ്രേണിയിലുള്ളവയാണ് ആലുവയില്‍ പിടികൂടിയത്. എറണാകുളത്ത് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ചതായിരുന്നു മയക്കുമരുന്ന്.

അര ഗ്രാമിന് മൂവായിരം രൂപ എന്ന നിലയിലാണ് വില്‍പന നടത്തുന്നത്. പ്രധാന സംഘത്തെ തന്നെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നും കൂടുതല്‍ പേര്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പിടികൂടിയാലും പെട്ടെന്നു സംശയം തോന്നാതിരിക്കാന്‍ ജ്യൂസ് പാക്കറ്റിന്റെ അടിഭാഗം തുറന്നു ജ്യൂസ് കളഞ്ഞശേഷം അതിലും പാനിപ്പൂരി പായ്ക്കറ്റില്‍ കവറുകളിലാക്കിയ നിലയിലുമായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പുതുവര്‍ഷ ഡിജെ പാര്‍ട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിക്കടത്തെന്ന് എക്‌സൈസ് പറഞ്ഞു. തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിതരണത്തിന് എത്തിച്ചതാണ് ഇവ എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

കൊച്ചി, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യ കേന്ദ്രങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപക പ്രചാരണം നല്‍കി പുതുവര്‍ഷ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ ലക്ഷ്യമിട്ടാണ് ലഹരി എത്തിച്ചിരിക്കുന്നത്. ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന എംഡിഎംഎയ്ക്ക് ആഘോഷ സമയങ്ങളില്‍ വന്‍ ഡിമാന്‍ഡ് ആണ്.