ദോഹ: ഖത്തർ മിസയീദ് ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിച്ച ആശുപത്രിയാണ് മിസയീദ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കോവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിെന്റ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു. സാധാരണ ഔട്ട്പേഷ്യന്റ് സര്‍വിസിലേക്ക് മാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറാഴ്ചക്കിടെ റാസ് ലഫാന്‍ ഹോസ്പിറ്റല്‍, അല്‍ വക്റ ഹോസ്പിറ്റല്‍, ഹസം മിബയ്റീക് ജനറല്‍ ഹോസ്പിറ്റല്‍, സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്‍റര്‍ എന്നിവ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മാറിയിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനതോത് കുറഞ്ഞതും, രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതാണ് ആരോഗ്യമന്ത്രാലയത്തിന് ആശ്വാസമായത്. നിലവില്‍ രാജ്യത്ത് 160ല്‍ കുറവ് ആളുകള്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.