ഖത്തര്‍ ജയിലിലുള്ള ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനപരിശോധിക്കാന്‍ ഉത്തരവ്

ദോഹ: ഖത്തറില്‍ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനപരിശോധിക്കാന്‍ ഖത്തര്‍ സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശികളായ ഒനിബ ഖുറൈശി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരുടെ കേസാണ് വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കിമിനല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജസ്റ്റിസ് ഹമദ് മുഹമ്മദ് അല്‍ മന്‍സൂരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇപ്പോള്‍ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2019 ജൂലൈയില്‍ മുംബൈയില്‍ നിന്നും  ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധികൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ശിക്ഷയായി വിധിച്ചു.

അതേസമയം ഷാരിഖിന്റെ അമ്മായി തബസ്സും റിയാസ് ഖുരൈശി സമ്മാനിച്ച ടൂര്‍ പാക്കേജിലാണ് ഇരുവരും ദോഹയില്‍ എത്തിയത്.യാത്ര പുറപ്പെടുമ്പോള്‍ തബസ്സും ഇവരുടെ കൈവശം ഒരു പാക്കറ്റ് ഏല്‍പ്പിക്കുകയും ഖത്തറിലുള്ള ഒരു സുഹൃത്തിന് നല്‍കാനാണെന്നും ഇതില്‍ പുകയിലയാണെന്നുമാണ് ഇവരെ ധരിപ്പിച്ചത്. എന്നാല്‍ പുകയിലയ്ക്ക് പകരം ഹാഷിഷ് ആയിരുന്നെന്ന് ഇരുവരും അറിഞ്ഞില്ല. അമ്മായിയെ അവിശ്വസിക്കുകയോ സംശയിക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ ഇരുവരും മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെ ഷാരിഖിന്റെ പിതാവ് ഖത്തറിലെത്തി കേസിനായി ഒരു അഭിഭാഷകനെ നിയമിച്ചിരുന്നു. അതോടൊപ്പം ഷാരിഖും തബസ്സുമും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഹാജരാക്കി. തബസ്സും ഇവരെ ഖത്തര്‍ സന്ദര്‍ശിക്കാനായി നിര്‍ബന്ധിക്കുന്നതും പുകയില പാക്കറ്റിന്റെ കാര്യം സംസാരിക്കുന്നതും ഈ ശബ്ദരേഖയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഈ തെളിവ് ഹാജരാക്കിയിട്ടും അപ്പീല്‍ കോടതി 2020 ജനുവരി 27 ന് ദമ്പതികളുടെ അപേക്ഷ നിരസിച്ചു. അങ്ങനെയിരിക്കെയാണ് പ്രമുഖ ഇന്ത്യന്‍ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരി വഴി ഇന്ത്യയില്‍ കേസ് കൊടുത്തു.
തുടര്‍ന്ന് ഇന്ത്യന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണത്തില്‍  തബസ്സും ഖുറൈഷി മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് തെളിഞ്ഞു. പിന്നാലെ തബസ്സും ഖുറൈശിയും സഹായിയും അറസ്റ്റിലായതോടെ ദമ്പതികളുടെ മോചനത്തിന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലവും എല്ലാ സഹായസഹകരണങ്ങളും നല്‍കി.

2021 ജനുവരി 11 ന് വീണ്ടും വാദം കേള്‍ക്കുകയും അപ്പീല്‍ കോടതിയുടെ വിധിയില്‍ തെറ്റുണ്ടെന്ന് കണ്ടെത്തി. ദമ്പതിമാര്‍ ഹാജരാക്കിയ തെളിവുകള്‍ പ്രാധാന്യമുള്ളതാണെന്നും ഇത് പരിഗണിക്കാതെയാണ് അപ്പീല്‍ കോടതി വിചാരണ കോടതിയുടെ വിധി ശരിവച്ചത്. വിഷയം സൂക്ഷ്മമായി പരിശോധനിക്കുവാന്‍ മറ്റൊരു ബെഞ്ചിനു കീഴില്‍ വാദം കേള്‍ക്കണമെന്ന് വിധിച്ചു. അതോടൊപ്പം കുറ്റാരോപിതര്‍ക്ക് ക്രിമിനല്‍ ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും ഇവരില്‍ നിന്ന് പിടിച്ചെടുത്ത വസ്തു മയക്കുമരുന്നാണെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

2018 ലാണ് ഷാറിഖും ഒനീബയും വിവാഹിതരായയത്. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് അയാത് എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഒനീബ ഗര്‍ഭിണിയായിരിക്കെയാണ് ഇരുവരും ദോഹയില്‍ എത്തിയത്.