ഗോളിയുടെ വന്‍പിഴവില്‍ അഫ്ഗാനോട് സമനില പിടിച്ച് ഇന്ത്യ

india goal

ദോഹ: ലോക കപ്പ്, ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍- ഇന്ത്യ മല്‍സരം സമനിലയില്‍ പിരിഞ്ഞു. ഖത്തറിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് നടന്ന മല്‍സരത്തില്‍ അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവൈസ് അസീസിയുടെ വന്‍പിഴവാണ് ഇന്ത്യയുടെ ഏക ഗോളിന് വഴിയൊരുക്കിയത്. കളിയുടെ 75ാം മിനിറ്റിലാണ് ഇന്ത്യക്ക് ലീഡ് നല്‍കിയ ഗോള്‍ പിറന്നത്. ആഷിഖ് കുരുണിയന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പിടിക്കാന്‍ ശ്രമിച്ച അസീസിയുടെ കൈയില്‍ നിന്ന് പന്ത് വഴുതി വലയിലെത്തുകയായിരുന്നു. പന്ത് കോരിയെടുത്ത് പോസ്റ്റിലേക്ക് ഇടുന്നത് പോലെയായിരുന്നു ആ ദൃശ്യം.

തുടര്‍ന്ന് ഉണര്‍ന്ന് കളിച്ച അഫ്ഗാന്‍ മിനിറ്റുകള്‍ക്കകം ഗോള്‍ തിരിച്ചടിച്ചു. പകരക്കാരനായെത്തിയ ഹുസൈന്‍ സമാനിയാണ് കളിയുടെ 82-ാം മിനിറ്റില്‍ അഫ്ഗാന് വേണ്ടി വലകുലുക്കിയത്.

ആദ്യ പകുതി ഇന്ത്യയുടെ മുന്നേറ്റങ്ങളാല്‍ സമ്പന്നമായിരുന്നു. പക്ഷേ ഫിനിഷിങ്ങിലെ പിഴവ് ഇന്ത്യയെ ഗോള്‍ നേടുന്നതില്‍ നിന്നകറ്റി. ഇന്ത്യന്‍ താരം മന്‍വീര്‍ സിങ്ങിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഒവെയ്‌സ് അസീസിയുടെ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി.

പിന്നാലെ ഒമ്പതാം മിനിറ്റില്‍ മന്‍വീറും സുരേഷ് സിങ്ങും ചേര്‍ന്ന് മികച്ചൊരു മുന്നേറ്റം നടത്തി. ഇവിടെയും അസീസി അഫ്ഗാന്റെ രക്ഷയ്‌ക്കെത്തി.

10-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഷോട്ടും അസീസി സേവ് ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പും ഇന്ത്യയ്ക്ക് ഗോളിന് അവസരം ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു. രണ്ടാം പകുതിയില്‍ അഫ്ഗാനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധത്തിന്റെ മികവ് ഇന്ത്യയെ തുണച്ചു.

സമനിലയില്‍ നിന്ന് നേടിയ ഒരു പോയന്റോട് ഇന്ത്യ എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത നേടി. ഗ്രൂപ്പ് ഇയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.  അഫ്ഗാന് 6 പോയിന്റുമാണുള്ളത്. ബംഗ്ലാദേശ് നേരത്തേ പുറത്തായിരുന്നു.