ഹമദ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ കണ്ടെത്തിയ സംഭവം; ബ്രിട്ടീഷ് മന്ത്രി ഖത്തറിനെ അതൃപ്തി അറിയിച്ചു

ദോഹ: ഹമദ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതുമായി ബന്ധപെട്ട് ബ്രിട്ടീഷ് മധ്യേഷ്യന്‍ വിഭാഗം കാബിനറ്റ് മന്ത്രി ജെയിംസ് ക്ലെവര്‍ലി ഖത്തര്‍ വിദേശകാര്യ സഹ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

സംഭവുമായി ബന്ധപെട്ട് ഹമദ് അധികൃതര്‍ മോശം രീതിയില്‍ ദേഹ പരിശോധന നടത്തിയ വനിതകളില്‍ രണ്ട് ബ്രിട്ടീഷ് വനിതകളും ഉള്‍പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ബ്രിട്ടീഷ് മന്ത്രി ഖത്തര്‍ അധികൃതരെ ടെലിഫോണില്‍ വിളിക്കുകയും ബ്രിട്ടന്റെ അതൃപ്തി അറിയിക്കുകയും ചെയ്തത്.

അതേസമയം, ബിട്ടീഷ് സര്‍ക്കാര്‍ ഖത്തര്‍ പ്രഖ്യാപിച്ച അന്വേഷണ നടപടികളില്‍ പൂര്‍ണമായും തൃപ്തരാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ക്ലവര്‍ലി അല്‍ മുറൈഖിയെ ധരിപ്പിച്ചതായും ദി നാഷണല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.