തൃശൂര്‍; സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ജീവനെടുത്ത കുണൂര്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍പെട്ട മലയാളിയെ തിരിച്ചറിഞ്ഞു. . തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്ബിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കല്‍ വീട്ടില്‍ പ്രദീപാണ് മരിച്ചത്. അപകടം നടന്നയുടൻ പ്രദീപ് മരിക്കുകയായിരുന്നു. ഹെലികോപ്റ്ററില്‍ ഫ്ലൈറ്റ് ഗണ്ണര്‍ ആയിരുന്നു സേനയില്‍ വാറണ്ട് ഓഫീസറായിരുന്നു ഇദ്ദേഹം.
കുടുംബത്തോടൊപ്പം കോയന്പത്തൂരിനടുത്തുള്ള സൂലൂര്‍ വായുസേനാ ക്വാര്‍ട്ടേഴ്സിലായിരുന്നു പ്രദീപിന്റെ താമസം. കുറച്ചുദിവസം മുമ്ബ് മകന്റെ ജന്മദിനവും അച്ഛന് രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്ബാണ് മടങ്ങിയത്.
ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018-ല്‍ കേരളത്തിലെ പ്രളയസമയത്ത് കോയമ്ബത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. ഭാര്യ: ശ്രീലക്ഷ്മി. മക്കള്‍: ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, അമ്മ: കുമാരി.