ഇന്ന് ഖത്തര്‍ പരിസ്ഥിതി ദിനം; മന്ത്രാലയ ഉദ്യോഗസ്ഥരുടെ കീഴില്‍ വിപുലമായ പരിപാടികള്‍

ദോഹ: രാജ്യം ഇന്ന് പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പലയിടങ്ങളിലും ശനിയാഴ്ച വരെ ശീതകാല ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഇതിലൂടെ രാജ്യത്തിന്റെ പല ഇടങ്ങളും വൃത്തിയാക്കാനും പുനരധിവാസത്തിനുമായി തയ്യാറാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ഖത്തര്‍ പരിസ്ഥിതി സൗഹൃദ രാജ്യമാണെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് ഖത്തര്‍ മുനിസിപ്പല്‍, പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബയ് വ്യക്തമാക്കി. പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്ന സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള പരിപാടികളാണ് രാജ്യം നടപ്പാക്കുന്നതെന്നും  ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും ഫെബ്രുവരി 26 ഖത്തര്‍ പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതി സംരംക്ഷണത്തില്‍ രാജ്യത്തിന്റെ ശ്രദ്ധയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ നാല് തൂണുകളിലൊന്നായി പരിസ്ഥിതി വികസനവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബാധവല്‍ക്കരണ പരിപാടികള്‍, ബീച്ച് ക്ലീനിംഗ് അടക്കമുള്ള പരിപാടികള്‍ മന്ത്രാലയത്തിന്റെ കീഴില്‍ നടപ്പാക്കുന്നതാണ്. അതോടൊപ്പം പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പകര്‍ച്ചവ്യാധികളില്‍ നിന്ന് കരകയറാനുള്ള ശേഷി ശക്തിപ്പെടുത്തുന്നതിനും, എല്ലാ ആവാസവ്യവസ്ഥകളുടെ സംരക്ഷണവും സുസ്ഥിരതയും കണക്കിലെടുക്കേണ്ടതാണ്. പരിസ്ഥിതി ആഘോഷിക്കുന്നതിനായി എല്ലാ വര്‍ഷവും ഒരു ദിവസം അനുവദിക്കുന്നത് ഈ വിഷയത്തില്‍ രാജ്യത്തിനുള്ള താല്‍പ്പര്യത്തിന്റെ തെളിവാണെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതി കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിഹസ്സന്‍ ബോജുംഹുര്‍ അല്‍ മോഹനാടി വ്യക്തമാക്കി.