ബീഫ് കഴിച്ച ഇന്ത്യന്‍ താരങ്ങൾക്കെതിരെ ട്വിറ്ററിൽ പ്രതിഷേധം

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ബില്ലില്‍ ബീഫ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയ വിവാദത്തില്‍പെട്ട് ഇന്ത്യന്‍ ടീം. ഇന്ത്യന്‍ താരങ്ങള്‍ ബീഫ് കഴിക്കുന്നതിനെതിരെ നിരവധി ആളുകള്‍ ട്വിറ്ററിലൂടെ രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്റെ കളി ഇനി കാണില്ലെന്നാണ് ഇവരില്‍ പലരും പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെനുവില്‍ ബീഫ് ഉള്‍പ്പെട്ടത് നേരത്തേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ രാജ്യത്തേക്ക് വരരുതെന്ന് ഇന്ത്യന്‍ ടീമിനോട് ക്വീന്‍സ്ലാന്‍ഡ് എംപി റോസ് ബേറ്റ്‌സ് നിര്‍ദ്ദേശിച്ചു. ബ്രിസ്‌ബേന്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ നിബന്ധനകളെപ്പറ്റി ഇന്ത്യന്‍ ടീം പരാതിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വീന്‍സ്ലാന്‍ഡ് എംപിയുടെ പ്രതികരണം. ബ്രിസ്‌ബേനില്‍ നടക്കുന്ന നാലാം ടെസ്റ്റിനു മുന്നോടിയായി പ്രത്യേക ക്വാറന്റീന്‍ മാനദണ്ഡങ്ങളാണ് ഇന്ത്യന്‍ ടീമിനു നിര്‍ദ്ദേശിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി താരങ്ങള്‍ വിവിധ ബയോ ബബിളുകളിലാണ്. അതുകൊണ്ട് ക്വാറന്റീനില്‍ ഇളവ് വേണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, നവദീപ് സെയ്‌നി ശ്രേയാസ് അയ്യര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങള്‍ നിബന്ധനകള്‍ ലംഘിച്ചില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം, അഞ്ച് താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുകയാണ്.