മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ യുഎഇ ഒന്നാമത്; ഖത്തര്‍ മൂന്നാമത്

ഡബ്‌ലിന്‍: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് യുഎഇയാണെന്നു അയര്‍ലന്റിലെ ഡബ്‌ലിന്‍ ആസ്ഥാനമായ ആഗോള വേഗനിര്‍ണയ സൂചികയായ ഓക്‌ല. യുഎഇയിലെ മൊബൈല്‍ ഡാറ്റ വേഗത-83.52 എംബിപിഎസാണ്. ദക്ഷിണ കൊറിയ 81.39 എംബിപിഎസുമായി രണ്ടാം സ്ഥാനത്തും മറ്റൊരു അറബ് രാഷ്ട്രമായ ഖത്തര്‍ 78.38 എംബിപിഎസുമായി മൂന്നാം സ്ഥാനത്തുമാണ്. ചൈന-73.35, കാനഡ-73.16, നെതര്‍ലാന്റ്-72.10, നോര്‍വേ-69.33, ബള്‍ഗേരിയ-65.37, ആസ്‌ത്രേലിയ-63.98, ക്രൊയേഷ്യ-55.13 എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനത്തുള്ളവര്‍. മൊബൈല്‍ ഡാറ്റ വേഗതയുടെ കാര്യത്തില്‍ ഇന്ത്യ 130ാം സ്ഥാനത്താണ്-10.15 എംപിബിഎസ്.
അതേസമയം, ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡാറ്റയുടെ വേഗതയില്‍ സിംഗപ്പൂരാണ് മുന്നില്‍-197.26 എംപിബിഎസ്. ഹോങ്കോങ്-168.99 എംപിബിഎസ്, റുമാനിയ-151.55, തായ്‌ലന്റ്-149.95, സ്വിറ്റ്‌സര്‍ലന്റ്-148.24, മൊണാക്കോ-138.55, ഫ്രാന്‍സ്-136.45, മക്കാവു-134.73, സ്വീഡന്‍-134.56, ഡെന്‍മാര്‍ക്ക്-134.13 എന്നിങ്ങനെയാണു ആദ്യ 10 സ്ഥാനക്കാര്‍. ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് ഡാറ്റയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 71 ആണ്-35.98 എംബിപിഎസ് വേഗത.
ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഹോം ബ്രോഡ്ബാന്‍ഡ് വേഗത കുറഞ്ഞുവരുന്നതായാണ്
ഓക്‌ലയുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റെസിഡന്‍ഷ്യല്‍ ഏരിയകളിലെ നെറ്റ്‌വര്‍ക്കുകളിലെ ലോഡ് ഗണ്യമായി വര്‍ധിച്ചതും വാണിജ്യ മേഖലകളില്‍ അധിക ലോഡിനായി മൊബൈല്‍ സേവന ദാതാക്കള്‍ നെറ്റ് വര്‍ക്കിന് മുന്‍ഗണന നല്‍കുന്നതുമാണ് ഇതിനു കാരണം.